നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം: മുംബൈ മലയാളി ബിജെപി പ്രവർത്തകർ കേരളത്തിലേക്ക്
വസായ്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുംബൈയിൽ നിന്ന് നൂറു കണക്കിന് മലയാളി ബിജെപി പ്രവർത്തകർ കേരളത്തിലെത്തും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെയുടെ നിർദേശപ്രകാരമാണ് മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎ മാർ, എംപി മാർ മുതിർന്ന നേതാക്കൾ എന്നിവരോടൊപ്പം മലയാളി പ്രവർത്തകർ കേരളത്തിലെത്തുന്നത്. ഇതോടനുബന്ധിച്ച് മാർച്ച് 3ന് വസായിയിൽ ചേർന്ന പ്രവർത്തക സമ്മേളനത്തിന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനും പ്രവാസി പ്രവർത്തകരുടെ കോർഡിനേറ്ററുമായ അതുൽ കൽസേക്കർ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ഭായിഗിരി ക്കർ എം എൽ എ മാരായ സ്നേഹദൂബെ പണ്ഡിറ്റ് , രാജൻ നായിക്ക് എന്നിവർ നേതൃത്വം നൽകി.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന മലയാളി ബിജെപി പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ മുൻ ഡപ്യൂട്ടി കമ്മീഷണർ വി. ബാലചന്ദ്രൻ, കെ.ജി.കെ. കുറുപ്പ്, നാസിക്കിൽ നിന്നുള്ള അനൂപ് പുഷ്പാംഗദൻ , വിനോദ് കുമാർ, സുരേഷ് നായർ, സന്തോഷ് നായർ(അയ്യപ്പസമാജം വസായ് ഈസ്റ്റ്) ഖാർഘറിൽ നിന്നുള്ള ജി. രാമകൃഷണൻ, ജയപ്രകാശ് നായർ, മുരളി പിള്ള, വസായ് വിരാർ മേഖലയിൽ നിന്നുള്ള മുതിർന്ന പ്രവർത്തകർ എന്നിവർ സംസാരിച്ചു. പതിനഞ്ചു ദിവസംവരെ കേരളത്തിൽ തങ്ങി പ്രവർത്തിക്കാൻ തയാറാകുന്ന പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാനുള്ള നിർദേശം യോഗത്തിൽ നൽകി.
നാസിക്, പുനെ എന്നിവയിൽ നിന്നുള്ളവരുടെ പട്ടിക ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്നും ബാക്കി സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകരെ കണ്ടെത്തി പ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര ബിജെപി മലയാളി വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ യോഗത്തിൽ അറിയിച്ചു. ഇത്തവണ കേരളത്തിൽ ബിജെപി 140 മണ്ഡലങ്ങളിലും വിജയം നേടാനാണ് മത്സരിക്കുന്നതെന്ന് അതുൽ കൽസേക്കർ പറഞ്ഞു. അഹമ്മദാബാദ് കോർപ്പറേഷൻ പിടിച്ചതിനു ശേഷമാണ് ബിജെപി ഗുജറാത്തിൽ അധികാരത്തിലെത്തി യത്. ഇപ്പോൾ കേരളത്തിന്‍റെ തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച ബിജെപി കേരളത്തിൽ ചരിത്ര മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത് അതുൽ കൽസേക്കർ കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനത മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളെ മടുത്തുവെന്നും മാറ്റത്തിനാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇതിൽ മറുനാടൻ മലയാളികൾക്ക് വലിയ പങ്കുണ്ടെന്നും യോഗത്തിൽ ആമുഖ പ്രസംഗം നടത്തിയ ഉത്തംകുമാർ പറഞ്ഞു കേരളത്തിൽ വിവിധ പാർട്ടികളിൽ നിന്ന് ബിജെപി യിലേക്ക് പ്രവർത്തകർ ഒഴുകുകയാണ് ബിജെപി യെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ കാണുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ ബിജെപി ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ഉത്തംകുമാർ വ്യക്തമാക്കി