ഐവിഎഫ് സെന്ററുകള് കേന്ദ്രീകരിച്ച് അണ്ഡ വില്‍പന റാക്കറ്റ്
മുംബൈ: വന്ധ്യത ചികിത്സയുടെ ഭാഗമായ ഐവിഎഫ് സെന്‍ററുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച അണ്ഡ വില്‍പന റാക്കറ്റിലെ 3 സ്ത്രീകളെ അറസ്റ്റ് ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ്. അണ്ഡം ദാനം ചെയ്യാന്‍ തയാറാകുന്ന സ്ത്രീകളെ ഐവിഎഫ് സെന്‍ററിൽ എത്തിച്ചു ശസ്ത്രക്രിയ നടത്തി അണ്ഡം മറ്റു കേന്ദ്രങ്ങള്‍ക്കു മറിച്ചുവില്‍ക്കും. 25,000 30,000 രൂപയാണു സ്ത്രീകള്‍ക്കു നല്‍കിയിരുന്നത്.
അണ്ഡ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഹോര്‍മോണ്‍ കുത്തിവയ്പും നല്‍കാറുണ്ട്. 33 തവണ വരെ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്കു മാത്രമേ നിലവില്‍ അണ്ഡം ദാനം ചെയ്യാന്‍ അനുവാദമുള്ളൂ. അതും ഒരിക്കല്‍ മാത്രം. സാമ്പത്തിക താത്പര്യങ്ങള്‍ ഉണ്ടാകാനും പാടില്ല.
എന്നാല്‍, വ്യാജ രേഖകള്‍ ഉണ്ടാക്കി അവിവാഹിതരായ സ്ത്രീകളെ പോലും തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. ഇരുപതില്‍ അധികം സ്ത്രീകള്‍ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സച്ചിന്‍ ഗോരെ പറഞ്ഞു. തട്ടിപ്പിനിരയായ ഒരു സ്ത്രീ പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പരാതിപ്പെടുകയായിരുന്നു.