സംഘർഷത്തിൽ അഗ്നിക്കിരയായ കാറുകളിലൊന്ന്
മുംബൈ : മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്ന ഹിന്ദുസംഘടനകളുടെ ആഹ്വാനത്തിനെതിരെ നാഗ്പുരില്‍ ഉണ്ടായ സംഘര്‍ഷം ആസൂത്രിതമെന്നും കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ലോറിയിലെത്തിച്ച കല്ലുകള്‍ സംഘര്‍ഷസ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. കശ്മീര്‍ മോഡലില്‍ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള കല്ലേറുണ്ടായി. വനിതാ പൊലീസുകാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസുകാരെ തെരഞ്ഞ് പിടിച്ചാക്രമിച്ചു. ഇത് മഹാരാഷ്ട്ര എടിഎസ് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കലാപത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് ആരോപിച്ച് ഫരീം ഖാനെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് ശേഷമാണ് സംഘര്‍ഷം ഉണ്ടായതെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.കണ്ടാലറിയാവുന്ന ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാഗ്പുരിന്റെ പരിസരപ്രദേശങ്ങളില്‍ നേരത്തെ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ഇന്നും തുടരുകയാണ്.
പരുക്കേറ്റ പൊലീസുകാരില്‍ ചിലരുടെ നില ഗുരുതരമാണ്. 40ല്‍ അധികം വാഹനങ്ങള്‍ കത്തിക്കുകയും പൊലീസുകാര്‍ക്ക് നേരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സമരക്കാര്‍ എറിയുകയും ചെയ്തിരുന്നു.