മാര്‍ത്തോമ്മാ സഭ ഹോസ്പീസ് സെന്ററിന്റെ തറക്കല്ലിടല്‍ നടത്തി
മുംബൈ: മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിനു പന്‍വേലിലുള്ള സ്ഥലത്തു മുംബൈ ടാറ്റ ആശുപത്രിയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ തറക്കല്ലിടല്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ച് കഴിയുന്ന നിരാലംബര്‍ക്കു കാരുണ്യ സ്പര്‍ശമേകുക എന്ന ലക്ഷ്യത്തോടെയാണു ഹോസ്പീസ് സെന്റര്‍ തുടങ്ങുന്നത്.
രോഗശയ്യയിലുള്ളവരെ കാണാന്‍ കഴിയാത്തവര്‍ക്കു കുര്‍ബാനയില്‍ ക്രിസ്തുവിന്‍റെ സാന്നിധ്യം കാണാനാകില്ലെന്നു ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ഇവാനിയോസ് അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ടാറ്റ മെമ്മോറിയില്‍ സെന്‍റർ ഡയറക്റ്റര്‍ ഡോ. പങ്കജ് ചതുര്‍വേദി, ഭദ്രാസന സെക്രട്ടറി റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റി വി.പി. സൈമണ്‍, ആല്‍കം സിഎസ്ആര്‍ അസിസ്റ്റന്‍റ് മാനേജര്‍ അനിത വാര്‍നെക്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിനോടൊപ്പം, ലോണാവാല കംഷേതിലുള്ള മാര്‍ത്തോമ്മാ ക്യാമ്പ് സെന്‍ററിന്‍റെ വിപുലീകരണ പദ്ധതിയിലുളള പുതിയ കെട്ടിടത്തിന്‍റെയും ശിലാസ്ഥാപനം നടന്നു. അന്‍പതിലധികം മുറികളും സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഈ കേന്ദ്രം മുംബൈ, പൂനെ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്യാമ്പുകളും ആത്മീയ പരിപാടികളും സംഘടിപ്പിക്കാന്‍ സഹായകരമാകും.