18 മാസമുള്ള കുഞ്ഞ് കടല വേവിക്കുന്ന പാത്രത്തിൽ വീണ് മരിച്ചു; 2 വർഷം മുന്‍പ് സഹോദരി മരിച്ചതും സമാനമായ രീതിയില്‍!!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കടല വേവിക്കുന്ന കലത്തിൽ വീണ് 18 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. സമാനരീതിയിൽ രണ്ടു വർഷം മുന്‍പ് ഈ കുട്ടിയുടെ സഹോദരിയും പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് പൊള്ളലേറ്റാണ് മരിച്ചത്.
വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തിലേക്കു വീഴുകയായിരുന്നു എന്ന് കുഞ്ഞിന്‍റെ അമ്മ പറഞ്ഞതായി പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, മൃതദേഹവുമായി വീട്ടിലെത്തിയ രക്ഷിതാക്കൾ പൊലീസിനെ അറിയിക്കാതെ ഞായറാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും സംസ്കാരം കഴിഞ്ഞിരുന്നതായി ധൂധി സര്‍ക്കിള്‍ ഇൻസ്പെക്റ്റർ രാജേഷ് കുമാര്‍ റായ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ധൂധി പ്രദേശത്ത് ചാട്ട് വില്‍പ്പനക്കാരനായ ശൈലേന്ദ്ര എന്നയാളുടെ മകളാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഭാര്യ പാനി പൂരി ഉണ്ടാക്കുന്നതിനായി കടല പാകം ചെയ്യുകയായിരുന്നു. ഈ സമയം അടുത്ത മുറിയിൽ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു.
മകളുടെ നിലവിളി കേട്ടെത്തിയ ഭാര്യ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ച് ചികിത്സയ്ക്കിടെയാണ് കുഞ്ഞ് മരിച്ചതെന്ന് ശൈലേന്ദ്ര പൊലീസിന് മൊഴി നൽകിയതായി പൊലീസ് പറയുന്നു.