മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് എതിരില്ലാതെ ജയം
ഭോപ്പാൽ: മധ‍്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ‍്യസഭാ സീറ്റുകളിലേക്ക് ബിജെപി എതിരില്ലാതെ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്‍റെ നാമനിർദേശക പത്രിക തള്ളിയതിനെത്തുടർന്നാണിത്. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവരാണ് വിജയിച്ചത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഔദ‍്യോഗിക പ്രഖ‍്യാപനമുണ്ടായത്. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മീനാക്ഷി നടരാജന്‍റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് മീനാക്ഷി നടരാജൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രകിയ തടയാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.