വെസ് റ്റേൺ ആർമി കമാൻഡർ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ.
file photo
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ ആണവ ഭീഷണിയെ ഇന്ത്യ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാൻഡർ. ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യ സന്നാഹമാണെന്നും വെസ് റ്റേൺ ആർമി കമാൻഡർ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ. പാക്കിസ്ഥാനുമായി ഇനിയൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് ഇന്ത്യയുടെ വിജയത്തിൽ കലാശിക്കുമെന്നും അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. മാമൂൻ മിലിറ്ററി സ്റ്റേഷനിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഓപ്പറേഷൻ സിന്ദൂർ വേളയിൽ ആണവ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ പാക്കിസ്ഥാൻ വെടിനിർത്തലും ആവശ്യപ്പെട്ടിരുന്നു. താഴേക്കു പോകുന്നു എന്നു കണ്ടാൽ പകുതി ലോകത്തെയും ഒപ്പം കൊണ്ടു പോകും എന്നാണ് അന്ന് അവർ പറഞ്ഞത്. അത്തരം ഭീഷണികളെ നമ്മൾ അവഗണിച്ചു. ഇന്ത്യൻ നേതൃത്വം രാജ്യത്തിന്‍റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അധികാരം നില നിർത്തുക, പ്രസക്തരായി തുടരുക എന്ന ചിന്തയിലാണ് പാക് സൈനിക നേതൃത്വം. അതുകൊണ്ടു തന്നെ ഇന്ത്യയുമായി യുദ്ധസമാന സാഹചര്യം നീട്ടിക്കൊണ്ടു പോകുകയാണ് അവർ. ഇന്ത്യയോട് തുറന്ന യുദ്ധം ചെയ്യാനുള്ള കഴിവോ ധൈര്യമോ പാക്കിസ്ഥാനില്ല. അതു കൊണ്ട് അവർ നിഴൽ യുദ്ധത്തെ ആശ്രയിച്ച് പ്രകോപനം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.