ഒറ്റ മുറിയിൽ 6 പേർ, രാവിലെ ടോയ്‌ലെറ്റിന് മുന്നിൽ നീണ്ട ക്യൂ; മുംബൈയിലെ ചൗളിൽ ഒറ്റരാത്രി തങ്ങിയയാളുടെ പോസ്റ്റ് ചർച്ചയാകുന്നു
പ്രതീകാത്മക ചിത്രം- എഐ
മുംബൈ: മുംബൈയിലെ ചൗളുകളിൽ (തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിട്ടങ്ങൾ) ഒറ്റ രാത്രി ചെലവഴിച്ച യുവാവിന്‍റെ റെഡ്ഡിറ്റ് പോസ്റ്റ് ചർച്ചയാകുന്നു. മുംബൈയിലെ ഒരു അടുത്ത ബന്ധുവിന്‍റെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു റെഡ്ഡിറ്റ് യൂസർ.
സമയം വൈകിയതിനാൽ രാത്രി അവിടെ തങ്ങാൻ ബന്ധുക്കൾ നിർബന്ധിക്കുകയും അവിടെ താമസിക്കുകയായിരുന്നു. അവിടെ കണ്ട കാര‍്യങ്ങൾ തന്നെ അമ്പരിപ്പിച്ചുവെന്നും നിലവിലെ ജീവിത സാഹചര‍്യങ്ങളോട് ഇനി ഒരിക്കലും പരാതിപ്പെടില്ലെന്നും ഇയാൾ സോഷ‍്യൽ മീഡിയയിൽ കുറിച്ചു.
അവിടത്തെ ജീവിത സാഹചര‍്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടെന്നും ഒരൊറ്റ മുറിയിൽ അഞ്ചും ആറും പേരാണ് കിടന്നുറങ്ങുന്നതെന്നും സ്വകാര‍്യതയില്ലെന്നും ചുറ്റും വലിയ ബഹളമാണെന്നും റെഡ്ഡിറ്റ് യൂസർ പറഞ്ഞു. എന്നാൽ പിറ്റേദിവസം രാവിലെ നേരിട്ട അനുഭവമാണ് തന്നെ ഏറെ ബുദ്ധിമുട്ടിച്ചതെന്ന് ഇയാൾ വ‍്യക്തമാക്കി.
പൊതുശൗചാലയത്തിനു മുന്നിൽ ബക്കറ്റ് പിടിച്ച് 10 ഓളം പേരാണ് ക‍്യൂ നിൽക്കുന്നതെന്നും ആ വരിയിൽ നിൽക്കാനുള്ള ധൈര‍്യം തനിക്കുണ്ടാകാത്തതിനാൽ പ്രാഥമിക ആവശ‍്യങ്ങൾ പോലും ഒഴിവാക്കിയെന്നും റെഡ്ഡിറ്റ് യൂസർ കൂട്ടിച്ചേർത്തു. എന്നാൽ, ഇത്തരം പ്രയാസങ്ങൾക്കിടയിലും അവിടത്തെയാളുകൾ വളരെയധികം സന്തോഷത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീട്ടിൽ തിരിച്ചെത്തി സ്വന്തം ശുചിമുറി ഉപയോഗിച്ചതിനു ശേഷമാണ് താൻ എത്ര ഭാഗ‍്യവാനാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇത്രയും കാലം നിസാരമെന്ന് കരുതിയിരുന്ന സൗകര‍്യങ്ങളെ ഇനി ഒരിക്കലും നിസാരമായി കാണില്ലെന്നും റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഫ്ലാറ്റിൽ ജീവിക്കുന്നവരെ പോലെയല്ല. മറിച്ച് പരസ്പര സഹായത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്ന് ചൗൾ നിവാസികളും പറഞ്ഞു. റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതോടെ വ‍്യത‍്യസ്ത പ്രതികരണങ്ങളാണ് സോഷ‍്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും ലഭിച്ചത്.
ചൗളുകളിൽ ജീവിച്ചാൽ വ‍്യക്തിപരമായ വളർച്ചയുണ്ടാകില്ലെന്നും അവിടെ പഠിക്കാൻ പോലും സാധിക്കില്ലെന്നും ദിവസം വഴക്കാണെന്നും ജീവിതത്തിന്‍റെ വലിയൊരു പങ്കും ചൗളിൽ താമസിച്ച തനിക്ക് കരിയറിലും സാമ്പത്തിക സ്ഥിരത കൈവരിക്കാനും ഏറെ സമയമെടുത്തുയെന്നും ആളുകൾ കമന്‍റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.