മമതാ ബാനർജി,അഭിഷേക് ബാനർജി
ന‍്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിവരുന്ന ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ‍്യങ്ങൾ സന്ദർശിക്കുന്ന ഇന്ത‍്യൻ സർവകക്ഷി പ്രതിനിധി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്‍റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കും.
അഭിഷേകിന്‍റെ പേര് സംഘത്തിലേക്ക് നാമനിർദേശം ചെയ്ത കാര‍്യം മമതാ ബാനർജി എക്സിലൂടെ അറിയിച്ചു. തൃണമൂൽ എംപിയും മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരവുമായിരുന്ന യൂസഫ് പഠാൻ പിന്മാറിയതിനെ തുടർന്നാണ് അഭിഷേകിനെ നിയോഗിച്ചിരിക്കുന്നത്.
പാർട്ടിയുമായി കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം പഠാന്‍റെ പേര് ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പിന്മാറ്റം. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി കിരൺ റിജിജു തൃണമൂൽ അധ‍്യക്ഷ മമതാ ബാനർജിയെ ഫോണിൽ വിളിച്ച് പ്രതിനിധി സംഘത്തിലേക്ക് ഒരാളെ നാമനിർദേശം ചെയ്യാൻ ആവശ‍്യപ്പെട്ടതായാണ് വിവരം.
അപരാജിത സാരംഗി (ബിജെപി), ബ്രിജ് ലാൽ (ബിജെപി), ഹേമാംഗ് ജോഷി (ബിജെപി), പ്രദാൻ ബറുവ (ബിജെപി) ജോൺ ബ്രിട്ടാസ് (സിപിഎം) എന്നിവർ ഉൾപ്പെടുന്ന സംഘത്തിന് ജെഡിയുവിന്‍റെ സഞ്ജയ് കുമാർ ഝാ ആണ് നേതൃത്വം നൽകുന്നത്. ഈ സംഘത്തിലാണ് അഭിഷേക് ഉൾപ്പെടുന്നത്.