ഹിമന്ത ബിശ്വ ശർമ
ഗ്വാഹട്ടി: ഇന്ത്യയിലേക്കുള്ള ബ്രഹ്മപുത്ര നദിയുടെ ഒഴുക്ക് ചൈന തടഞ്ഞാൽ എന്തു സംഭവിക്കുമെന്ന പാക്കിസ്ഥാന്‍റെ ഭീഷണിയെ തള്ളി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ സിന്ധൂ നദീജല കരാർ മരവിപ്പിച്ചതിനെത്തുടർന്ന് കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ പരാമർശം. ചൈന ഇതു വരെയും അത്തരത്തിലുള്ള നീക്കമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇനിയിപ്പോൾ അങ്ങനെ പ്രഖ്യാപിച്ചാൽ പോലും അത് അസമിലെ പ്രളയത്തെ ഇല്ലാതാക്കാൻ സഹായിക്കുകയേ ഉള്ളൂ എന്നാണ് ഹിമന്തയുടെ മറുപടി.
ബ്രഹ്മപുത്രയിലെ ഭൂരിഭാഗം ജലവും ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നത്. ചൈനയിൽ നിന്ന് വെറും 35 ശതമാനം വെള്ളം മാത്രമാണ് നദിയിലേക്ക് എത്തുന്നതെന്നും ഹിമന്ത എക്സിൽ കുറിച്ചു. നിർമിതമായ ഒരു ഭീഷണിയുമായാണ് പാക്കിസ്ഥാൻ എത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍റെ ആ വിശ്വാസത്തെ തകർക്കാം, ഭയം കൊണ്ടല്ല, വസ്തുതകൾ കൊണ്ടും വ്യക്തത കൊണ്ടുമെന്നും ഹിമന്ത കുറിച്ചിട്ടുണ്ട്.
ഓരോ വർഷവും അസമിലുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ലക്ഷക്കണക്കിന് പേരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നതെന്നും ഹിമന്ത കൂട്ടിച്ചേർത്തു. എന്നാൽ പാക്കിസ്ഥാന്‍റെ കാര്യം വ്യത്യസ്തമാണ്. 74 വർഷമായി സിന്ധൂ നദീ ജല കരാറിന്‍റെ ഗുണങ്ങൾ അവർ അനുഭവിച്ചു വരുകയാണ്. മഴ കൊണ്ട് നിറയുന്ന നദിയാണ് ബ്രഹ്മപുത്ര. ഇന്ത്യയിലേക്ക് കടന്നതിനു ശേഷമാണ് അത് ശക്തി പ്രാപിക്കുന്നതെന്നും ഹിമന്ത പറയുന്നു.