"ഉറുമ്പുകൾക്കൊപ്പം ജീവിക്കാൻ വയ്യ"; ഉറുമ്പിനെ പേടിച്ച് തെലങ്കാനയിൽ യുവതി ജീവനൊടുക്കി
തെലങ്കാന: ഉറുമ്പുകളോടുള്ള അകാരണമായ ഭയം മൂലം തെലങ്കാനയിൽ യുവതി ജീവനൊടുക്കി. ശങ്കറെഡ്ഡി ജില്ലയിലാണ് സംഭവം. സോഫ്റ്റ് വെയർ എൻജിനീയറായ ശ്രീകാന്തിന്‍റെ ഭാര്യ 25 വയസുള്ള മനീഷയാണ് മരിച്ചത്. ചെറുപ്പം മുതൽ മനീഷയ്ക്ക് ഉറുമ്പുകളോട് അകാരണമായ ഭയമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഉറുമ്പുകളെ കാണുമ്പോൾ കടുത്ത ഉത്കണ്ഠയും പാനിക് അറ്റാക്കും ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച ഭർത്താവ് ജോലിക്കു പോയതിനു ശേഷം മനീഷയ്ക്ക് മൂന്നു വയസുള്ള കുഞ്ഞിനെ ബന്ധുവിന്‍റെ വീട്ടിൽ ആക്കി. പിന്നീട് വീട് വൃത്തിയാക്കാനായി സ്വന്തം വീട്ടിലേക്ക് മടങ്ങി. ജോലി കഴിഞ്ഞെത്തിയ ശ്രീകാന്ത് വീട് അകത്തു നിന്നും പൂട്ടിയതായി കണ്ടെത്തിയതോടെ അയൽക്കാരുടെ സഹായത്തോടെ കതകു പൊളിച്ച് കയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാന്തിനായുള്ള കത്തിൽ തനിക്കിനിയും ഈ ഉറുമ്പുകൾക്കൊപ്പം ജീവിക്കാനാകില്ലെന്ന് മനീഷ എഴുതിയിട്ടുണ്ട്. മകളെ ശ്രദ്ധിക്കണമെന്നും ആത്മഹത്യാ കുറിപ്പിൽ ഉണ്ട്.
വീടു വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ട് ഭയന്നതോടെയായിരിക്കാം മനീഷ ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. അമീൻപുർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഉറുമ്പുകളോടുള്ള അകാരണമായ ഭയം മർമികോഫോബിയ എന്നാണ് അറിയപ്പെടുന്നത്. വളരെ അപൂർവമായാണ് ഇതു കണ്ടു വരുന്നത്. ഉറുമ്പുകളെ കാണുന്ന നൊടിയിൽ തന്നെ ഓടി രക്ഷപ്പെടാൻ തോന്നു വിധത്തിലുള്ള മാനസിക സമ്മർദവും ഉത്കണ്ഠയും ഇവർക്കുണ്ടാകും. എത്ര ശ്രമിച്ചാലും ഈ അവസ്ഥയെ നിയന്ത്രിക്കാനും സാധിക്കില്ല. ഇത് നിത്യജീവിതത്തെ കാര്യമായി ബാധിക്കും. ഇത്തരം ഫോബിയ ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് കൗൺസിലിങ് അടക്കമുള്ള തെറപ്പികൾ സ്വീകരിക്കുന്നതാണ് അനുയോജ്യം.