ബംഗളൂരു ദുരന്തം; ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിനെതിരേ പരിപാടിയുടെ സംഘാടകർ ഹൈക്കോടതിയിൽ
ബംഗളൂരു: ബംഗളൂരു ഐപിഎൽ ദുരന്തവുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിനെതിരേ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ കമ്പനിയും അതിന്‍റെ ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിനെതിരെയാണ് ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഡിഎൻഎ എന്‍റർടൈൻമെന്‍റ് നെറ്റ്‌വർക്കാണ് ഹൈക്കോടതിയെ സമീപിച്ചത്.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കർണാടക സർക്കാർ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺ മൈക്കന്‍റെ നേതൃത്വത്തിൽ ഒരു ജുഡീഷ്യൽ കമ്മിഷൻ രൂപീകരിച്ചിരുന്നു. ഈ ആഴ്ച ആദ്യം ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.
സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ തടിച്ചു കൂടി എത്തിയതിലും തിക്കും തിരക്കുമുണ്ടായതിലും ഡിഎൻഎ, ആർസിബി, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ), ചില പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള സംഘാടകരുടെ അശ്രദ്ധയാണ് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
തിക്കും തിരക്കും നിയന്ത്രിക്കുന്നതിനും പരിപാടി കൃത്യമായി ആസൂത്രണം ചെയ്യാത്തതിനെതിരേ നിയമനടപടി സ്വീകരിക്കാൻ കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ കണ്ടെത്തലുകളെ ഡിഎൻഎ ഇപ്പോൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്തുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് കമ്പനിയുടെ ഉത്തരവാദിത്തത്തിന്‍റെ പരിധിക്ക് അപ്പുറമാണെന്ന് കമ്പനി അവകാശപ്പെട്ടുന്നു.
അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎൻഎയുടെ അഭിഭാഷകർ വെള്ളിയാഴ്ച ജസ്റ്റിസുമാരായ ജയന്ത് ബാനർജി, എസ്ജി പണ്ഡിറ്റ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹർജി പരാമർശിച്ചു, ജൂലൈ 28 ന് വിഷയം കേൾക്കാൻ ബെഞ്ച് സമ്മതിച്ചു.