പ്രതി ഭീംറാവു കാബ്ലി
മുംബൈ: പുനെയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ. അയാൾ തനിക്ക് മരിച്ചതിന് തുല്യമാണെന്നും അയാളുടെ മുഖം ഒരിക്കൽ കൂടി കാണാനോ മരണ വാർത്ത അറിയാനോ ആഗ്രഹമില്ലെന്നും പ്രതി ഭീംറാവു കാബ്ലിയുടെ ഭാര്യ പറഞ്ഞു.
"അയാൾ എനിക്ക് മരിച്ചതിന് തുല്യമാണ്. നിഷ്ങ്കളങ്കയായ ആ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന ആ ക്രൂരന് തൂക്കുകയർ പോര. ആ കുഞ്ഞിന്‍റെ ജീവനെടുത്ത അതേ സ്ഥലത്ത് തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്‍റെ ഉള്ളിലെ കനൽ ഉണങ്ങില്ല. അയാളെന്‍റെ ഭർത്താവയതിൽ ലജ്ജിക്കുകയാണ്. അയാളുടെ മുഖം ഒരിക്കൽ കൂടി കാണാനോ മരണ വാർത്ത അറിയാനോ ആഗ്രഹമില്ല." അവർ പറഞ്ഞു.
ഭീംറാവു കാബ്ലിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കഴിഞ്ഞ 10 വർഷമായി കുടുംബത്തിന് പ്രതിയുമായി ബന്ധമില്ല. സമൂഹത്തിൽ നിന്നും വളരെ അധികം ആക്ഷേപങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് കുടുംബം പരസ്യമായി രംഗത്തെത്തിയത്.