ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിന് അന്ത്യം; മിഗ് 21 വിമാനങ്ങൾക്ക് വ്യോമസേനയുടെ ഗംഭീര യാത്രയയപ്പ്
ന്യൂഡൽഹി: ആറ് പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് ശേഷം മിഗ് 21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിടപറഞ്ഞു. ഛത്തീസ്ഗഡ് വ്യോമത്താവളത്തിലാണ് യാത്രയയപ്പ് നൽകിയത്. വ്യോമ മേധാവിയും സ്വാഡ്രൺ ലീഡറുമാണ് വിമാനങ്ങൾ പറത്തുന്നത്. യാത്രയയപ്പ് ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല എന്നിവർ പങ്കെടുത്തു.
സോവിയറ്റ് യൂണിയനുമായുള്ള കരാറിന്‍റെ ഭാഗമായി 1962 ലാണ് മിഖായോൻ ഗുരേവിച്ച് (മിഗ്) 21 വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചത്. 1963 ൽ വ്യോമസേനയുടെ ഭാഗമായി. പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യ പ്രധാനമായും മിഗ് 21 യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.
തദ്ദേശിയമായി നിർമിച്ച പുതുതലമുറ തേജസ് യുദ്ധവിമാനങ്ങളാണ് പകരക്കാരനായി എത്തുന്നത്. 97 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാനായി പ്രതിരോധ മന്ത്രാലയം 62,370 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു.