വിജയ് മല്യക്കെതിരേ ബോംബെ ഹൈക്കോടതി
മുംബൈ: വിജയ് മല്യ ഇന്ത്യയിലേക്ക് തിരികെ വരുകയാണെങ്കിൽ മാത്രമേ ഹർജി പരിഗണിക്കുകയുള്ളൂവെന്ന് ബോംബെ ഹൈക്കോടതി. കോടതി നടപടി തുടരണമെങ്കിൽ മല്യയുടെ നേരിട്ടുള്ള സാന്നിധ്യം അനിവാര്യമാണ്. രാജ്യം വിട്ടുനിന്നുകൊണ്ട് ഹർജികൾ ഫയൽ ചെയ്യുന്നതിലൂടെ നിയമപ്രക്രിയയെ മല്യ ബോധപൂർവം ഒഴിവാക്കുകയാണെന്നും കുറ്റപ്പെടുത്തി.
2016 മുതൽ യുകെയിൽ കഴിയുന്ന മല്യ തന്നെ പിടികിട്ടാപ്പുള്ളിയായും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടിയെയും, 2018ലെ എഫ്ഇഒ നിയമത്തിന്‍റെ ഭരണഘടനപരമായ സാധുതയെയും ചോദ്യം ചെയ്തുക്കൊണ്ടുള്ള രണ്ട് പ്രധാന ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
വഞ്ചന. കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളാണ് ഇന്ത്യയിൽ മല്യക്കെതിരേയുള്ളത്.കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 18ന് മുൻപ് ഇന്ത്യയിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടോയെന്ന കാര്യം മല്യ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. മല്യ കോടതി നടപടികളെ മനപൂർവം ഒഴിവാക്കുകയാണെന്ന് രേഖപ്പെടുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഹർജി തള്ളിക്കളയാതെ മല്യക്ക് ഒരു അവസരം കൂടി നൽകുകയാണെന്നും കോടതി വ്യക്തമാക്കി.ഹർജിക്കാരന്‍െനേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്നെ വാദം കേൾക്കാൻ നിയമപരമായ മുൻഗണനകൾ ഉണ്ടെന്ന് മല്യയുടെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചെങ്കിലും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാത്രമാണ് മല്യ നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.