മന്ത്രിയുടെ നാട്ടിൽ ആദ്യമായി സർവീസ് ആരംഭിക്കാനെത്തിയ സർക്കാർ ബസ് (ഇടത്), മന്ത്രി വണ്ണി അരശു (വലത്)
ചെന്നൈ: തമിഴ്നാട് സാമൂഹ്യനീതി മന്ത്രി വണ്ണി അരശുവിന്‍റെ ജന്മഗ്രാമത്തിൽ സ്വാതന്ത്ര്യാനന്തരം ആദ്യമായി സർക്കാർ ബസ് സർവീസ് ആരംഭിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ അയൻ റെഡ്ഡിയപ്പട്ടി ഗ്രാമത്തിലേക്ക് ഞായറാഴ്ചയാണ് ആദ്യമായി സർക്കാർ ബസ് എത്തിയത്.
ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 81ാം വർഷത്തിലേക്ക് കടന്ന വേളയിൽ സെപ്റ്റംബർ 13ന് തന്‍റെ ജന്മഗ്രാമത്തിന് നേരിട്ടുള്ള പൊതുഗതാഗത സൗകര്യം ലഭിച്ചതായി മന്ത്രി വണ്ണി അരശു സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. ആദ്യ ബസിനെ വരവേൽക്കാൻ വിവിധ സമുദായങ്ങളിൽപ്പെട്ട ഗ്രാമവാസികളെല്ലാം ഒത്തുകൂടിയിരുന്നു. പൂക്കൾ വിതറിയും കൊടികൾ വീശിയുമാണ് അവർ ബസിനെ സ്വീകരിച്ചത്. ഗ്രാമവാസികൾ മറ്റൊരു സ്വാതന്ത്ര്യം ആഘോഷിക്കുന്നതുപോലെയായിരുന്നു ചടങ്ങെന്നും സാമൂഹിക ഐക്യത്തിന്‍റെ പ്രതിഫലനമാണ് ഇതെന്നും വിസികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ അരശു പറഞ്ഞു.
ഗ്രാമത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് തന്‍റെ അന്തരിച്ച മാതാപിതാക്കൾ പലപ്പോഴും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി ഓർത്തെടുത്തു. അവരുടെ അഭാവത്തിൽ അവരുടെ ദീർഘകാല ആഗ്രഹം നിറവേറ്റാനും നാട്ടുകാരുടെ സന്തോഷം നേരിൽ കാണാനും കഴിഞ്ഞത് തനിക്ക് വലിയ ആശ്വാസം നൽകിയെന്നും അരശു പറഞ്ഞു.
ഗ്രാമത്തിലേക്ക് ബസ് സർവീസ് ആരംഭിക്കാൻ സഹായിച്ച തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ഗതാഗത മന്ത്രി എ. വിജയ് തമിഴൻ പാർത്തിബൻ എന്നിവരോട് അയൻ റെഡ്ഡിയപ്പട്ടി നിവാസികളുടെ പേരിൽ അരശു നന്ദി അറിയിച്ചു.