ഭർത്താവിനെ 'ലൈംഗികശേഷിയില്ലാത്തവൻ' എന്നു വിളിച്ചു, അപകീർത്തിക്കേസിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി
ലഖ്നൗ: ഭാര്യ ഭർത്താവിനെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിച്ചത് അപകീർത്തിക്കേസിന്‍റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവ് നൽകിയ അപകീർത്തിക്കേസിൽ ഭാര്യയ്ക്കെതിരേ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണക്കോടതിയുടെ നടപടിക്കെതിരേ യുവതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് അച്ചൽ സച്ച്ദേവ് അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മതിയായ മെഡിക്കൽ തെളിവുകളുടെ പിൻബലത്തോടെ ഭാര്യ ഭർത്താവിനെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിക്കുന്നത് അപകീർത്തികരമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഭർത്താവിനെ ഉപദ്രവിക്കണമെന്ന ദുരുദ്ദേശത്തോടെയല്ല, മറിച്ച് സദുദ്ദേശത്തോടെയാണ് യുവതി ഈ പരാമർശം നടത്തിയത്. കേസിന്‍റെ വസ്തുതകളും സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി സമൻസ് അയച്ചത്. ഭർത്താവിന്‍റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് ഭാര്യയുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
2022 നവംബർ 25നാണ് ദമ്പതികൾ വിവാഹിതരാവുന്നത്. രണ്ട് വർഷത്തിനു ശേഷമാണ് യുവതി ഗാർഹിക പീഡന നിയമപ്രകാരം നടപടികൾ ആരംഭിച്ചത്. ഇതിനു പുറമേ സ്ത്രീധന പീഡനത്തിനും ഭർത്താവിനും കുടുംബത്തിനും എതിരേ കേസ് ഫയർ ചെയ്തു. ഇതിന് മറുപടിയായാണ് ഭാര്യ തന്നെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിളിച്ച് സമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഭർത്താവ് പരാതി നൽകിയത്.