കന‍്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയ്ക്കില്ലെന്ന് കേന്ദ്രം; എംപിമാരുടെ നോട്ടീസുകൾ വീണ്ടും തള്ളി
ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചർച്ചയ്ക്കു തയാറാവാതെ കേന്ദ്ര സർക്കാർ. കന‍്യാസ്ത്രീകളുടെ അറസ്റ്റ് ചർച്ച ചെയ്യണമെന്ന ആവശ‍്യമുയർത്തി പ്രതിപക്ഷ എംപിമാർ രാജ‍്യസഭയിൽ നൽകിയ നോട്ടീസുകൾ വീണ്ടും തള്ളി.
കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു തുടർച്ചയായ മൂന്നാം ദിവസവും എംപിമാർ നോട്ടീസുകൾ നൽകിയത്. എന്നാൽ, ചർച്ചയ്ക്ക് യോഗ‍്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസുകൾ തള്ളുകയായിരുന്നു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിലാണ് ബുധനാഴ്ച ചർച്ച നടന്നതെന്നും മറ്റ് ചർച്ചകളിലേക്ക് പോകാനില്ലെന്ന് രാജ‍്യസഭാ ഉപാധ‍്യക്ഷൻ ഹരിവംശ് നാരായൺ സിങ് അറിയിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും രാജ‍്യസഭ 12 മണി വരെ നിർത്തിവയ്ക്കുകയും ചെയ്തു.
കന‍്യാസ്ത്രീകളുടെ മോചനം ആവശ‍്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയോടെ രാജ‍്യസഭാ കവാടത്തിനു മുൻപിൽ വലിയ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.