ന്യൂഡൽഹി: പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ശശി തരൂരിന് ഹൈക്കമാൻഡിന്‍റെ മുന്നറിയിപ്പ്. ഓപ്പറേഷന്‍ സിന്ദൂർ സംബന്ധിച്ച വിശദീകരണങ്ങൾക്കായി വിദേശ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിയെത്തിയ തരൂരടക്കമുള്ള നേതാക്കള്‍ക്കാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നറിയിപ്പു നൽകിയത്.
പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടും ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പ്രധാന മുഖമായി പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ തരൂരിന് വലിയ പരിഗണന ലഭിച്ചിരുന്നു. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ തരൂര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ ശക്തമാകുമ്പോഴാണ് അകറ്റി നിര്‍ത്താനുള്ള ഹൈക്കമാന്‍ഡിന്‍റെ നീക്കം.
ഇതിനിടെ, വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാൽ, ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുന്നതിനിടെ, പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍, ശശി തരൂരിന് പിന്തുണ അറിയിച്ചു.
അതേസമയം, പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള സംഘാംഗങ്ങളുടെ താത്പര്യത്തോട് ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. സംഘത്തിലുണ്ടായിരുന്ന പാര്‍ട്ടി നോമിനി ആനന്ദ് ശര്‍മയെ മാത്രമാണ് ഹൈക്കമാന്‍ഡ് കണ്ട് വിശദാംശങ്ങള്‍ തേടിയത്. ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവര്‍ക്ക് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം.