ഡൽഹി സ്ഫോടനം; വൻ ഇന്‍റലിജൻസ് വീഴ്ച, സുരക്ഷയിൽ കേന്ദ്രം നിരന്തരം പരാജയപ്പെടുന്നുവെന്നും ആരോപണം
ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടനം ഗുരുതരമായ ഇന്‍റലിജൻസ് വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും വെറും 12 കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നതെന്നത് സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
ബിഹാർ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകിയപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ളവർ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതായും ആരോപണമുയരുന്നുണ്ട്. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനം രാജ്യത്തെ ഇന്‍റലിജൻസ് കോഓർഡിനേഷന്‍റെ പരാജയത്തെയാണ് തുറന്നു കാണിച്ചിരിക്കുന്നത്.
ഫരീദാബാദിൽ 2900 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിലാണ് ഡൽഹിയിൽ സ്ഫോടനം ഉണ്ടായത്. എങ്ങനെയാണ് നമ്മുടെ സംവിധാനങ്ങൾക്ക് അതേക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നതും ചോദ്യചിഹ്നമാണ്.
അതു കൊണ്ടു തന്നെ ഡൽഹി സ്ഫോടനത്തിൽ ഉയരുന്ന ചോദ്യം ആര് സ്ഫോടനം നടത്തിയെന്നതല്ല, പകരം ആർക്കത് തടയാൻ സാധിച്ചില്ലെന്നതാണ്.
എന്തു കൊണ്ടാണ് കേന്ദ്ര സർക്കാർ നിരന്തരമായി സുരക്ഷയിൽ പരാജയപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും ഝാർഖണ്ഡ് മുക്തി മോർച്ച എംപി മഹുവ മാജി ആരോപിക്കുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയമുള്ളതായും മാജി പറയുന്നു.