ചെങ്കോട്ട സ്ഫോടനം
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപത്തു വച്ച് നടന്ന ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് 8 ഡോക്റ്റർമാർ ഉൾപ്പെടുന്ന പത്തംഗ സംഘമാണെന്നാണ് പുറത്തു വരുന്ന വിവരം.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ മൊഡ‍്യൂളിന്‍റെ ഭാഗമാണ് ഈ 10 പേരെന്നുമാണ് റിപ്പോർട്ടുകൾ. ഉമർ ബിൻ ഖത്താബ് എന്ന പാക് ഭീകരനും ജമ്മു കശ്മീർ സ്വദേശി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരാണ് ഈ മൊഡ‍്യൂളിന്‍റെ തലപ്പത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്ന ഡോക്റ്റർക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയിരുന്നത് അഹമ്മദ് വാഗെയാണെന്നാണ് സൂചന. അതേസമയം, അറസ്റ്റിലായ ഡോക്റ്റർ ഷഹീൻ ഷാഹിദിന് പാക് ഭീകര സംഘടനയായ ലഷ്കർ ഇ തെയ്‌ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറിക്കുറിപ്പിൽ നിന്നും സൂചന ലഭിച്ചിരുന്നു.