'എനിക്ക് ആരുടെയും പിന്തുണ വേണ്ട, മുഖ്യമന്ത്രി മാറ്റത്തിൽ ഇനി ചർച്ചയില്ല'; ഡി.കെ. ശിവകുമാർ
file image
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി മാറ്റം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായതായി സൂചന. ശിവകുമാറിനെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടവർക്കെതിരേ അദേഹം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
തനിക്ക് ആരുടെയും പിന്തുണ വേണ്ടെന്നും പാർട്ടിയിൽ അച്ചടക്കം വേണമെന്നും ചൊവ്വാഴ്ച ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് ഇനി ചർച്ചകൾ നടത്തരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നേതാക്കൾക്ക് അദ്ദേഹം നിർദേശം നൽകി. 2028 ൽ കർണാടകയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കോൺഗ്രസ് നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടക കോൺഗ്രസ് നേതൃത്വത്തിൽ അധികാര തർക്കം നിലനിൽക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശിവകുമാറിന്‍റെ പ്രതികരണം. 2023 ൽ പാർട്ടി സംസ്ഥാനത്ത് അധികാരത്തിൽ വന്നതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ ആഭ്യന്തര വിള്ളൽ വീണ്ടും ഉടലെടുത്തിരുന്നു. നൂറോളം നിയമസഭാ അംഗങ്ങളാണ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വീണ്ടും വിവാദങ്ങൾ ഉയർന്നത്.
എന്നാൽ ഹൈക്കമാൻഡിന്‍റെ ഇടപെടലിനു പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമാവുന്നതെന്നാണ് സൂചന. പാർട്ടിക്കുള്ളിൽ കലഹം സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരേ ഹൈക്കമാൻഡിന്‍റെ ഭാഗത്തു നിന്നും നടപടികളുണ്ടായേക്കുമെന്ന സൂചനയുമുണ്ട്.