ഓപ്പറേഷൻ സിന്ദൂറിനെ ആസ്പദമാക്കി ഡോക്യുമെന്‍ററി സ്വാതന്ത്ര്യദിനത്തിൽ
മുംബൈ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയെ ആസ്പദമാക്കിയുള്ള രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററിയുടെ റിലീസ് ഡിസ്കവറി ചാനൽ പ്രഖ്യാപിച്ചു. 'ഡീക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലുള്ള ഡോക്യുമെന്‍ററി ഓഗസ്റ്റ് 15ന് രാത്രി ഒൻപത് മുതൽ 11 വരെ ഡിസ്കവറിയിലും ഡിസ്കവറി പ്ലസ് പ്ലാറ്റ്ഫോമിലും പ്രദർശിപ്പിക്കും.
ഇന്ത്യയുടെ സൈനിക നേതൃത്വത്തിലെ പ്രതിനിധികൾ, പ്രതിരോധ വിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിവരുടെ അനുഭവങ്ങളും വിശദീകരണങ്ങളും ഉൾപ്പെടുത്തി 88 മണിക്കൂർ നീണ്ട സൈനിക ദൗത്യത്തിന്‍റെ ആസൂത്രണവും നടപ്പാക്കലും ഡോക്യുമെന്‍ററിയിൽ അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള തന്ത്രപരമായ ചർച്ചകളിൽ നിന്ന് ആരംഭിച്ച് മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്ത സംഭവവികാസങ്ങളാണ് ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈനിക നീക്കങ്ങൾക്ക് പിന്നിലെ ആസൂത്രണവും തീരുമാനങ്ങളും മറ്റു സംഭവങ്ങളും ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
''ഡീക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ വഴി ചരിത്രത്തിലെ നിർണായക നിമിഷങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ പ്രതിനിധികളുടെയും പ്രതിരോധ വിദഗ്ധരുടെയും ദൗത്യവുമായി നേരിട്ട് ബന്ധപ്പെട്ടവരുടെയും കാഴ്ചപ്പാടുകൾ ഈ ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതീവ ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും വിഷയത്തെ സമീപിച്ചാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത്''- ഡിസ്കവറി സൗത്ത് ഏഷ്യ ഫാക്ച്വൽ എന്‍റർടെയ്ൻമെന്‍റ് വിഭാഗം മേധാവി സായ് അഭിഷേക് പറഞ്ഞു.