ലഹരിമരുന്നുക്കേസ്; യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ 8 പേർ പിടിയിൽ
ചെന്നൈ: ലഹരി മരുന്നുക്കേസിൽ മലയാളി യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ സിനിമമേഖലയിലെ 8 പേർ ചെന്നൈ പൊലീസിന്‍റെ പിടിയിൽ. ചെന്നൈ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ആന്‍റി നാർക്കോട്ടിക് ഇന്‍റലിജൻസ് യൂണിറ്റാണ് മെത്താഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പിടികൂടിയതിൽ നിന്നാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
പൊലീസ് വേഷംമാറി ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷിനെ പൊലീസ് സംഘം പിടികൂടി. അഞ്ജു കൃഷ്ണ. വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരും പൊലിസിന്‍റെ പിടിയിലായി. സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നത് ഇവരാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തമിഴ് സിനിമയായ വെള്ളിമലൈ, ജോജുജോർജ് നായകനായ ആരോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ.