എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി നടത്തിയ സമരം വലിയ വിജയമായതിനു പിന്നാലെ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റിന് തുടക്കം. ഇന്ധനത്തിൽ ഉയർന്ന തോതിൽ എഥനോൾ ചേർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേയാണ് മൂവ്മെന്‍റ്.
ഇതിനായി സമൂഹമാധ‍്യമമായ എക്സിൽ അടക്കം E20 ജനതാ പാർട്ടി എന്ന പേരിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. തങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര‍്യം തങ്ങൾക്കുണ്ടെന്നാണ് E20 ജനതാ പാർട്ടി പറയുന്നത്.
എക്സിൽ മാത്രം ഇതിനോടകം 11,000ത്തിലധികം ഫോളോവേഴ്സിനെ നേടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച പണംകൊണ്ടാണ് വാഹനങ്ങൾ വാങ്ങിക്കുന്നതെന്നും ഇന്ധന ക്ഷമതയും വാഹനത്തിന്‍റെ പ്രകടനവും തങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നുവെന്നും ഇവർ പറയുന്നു.
പ്രധാനമായും മൂന്ന് ആവശ‍്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. വാഹനനിർമാതാക്കളുടെ നിർദേശ പ്രകാരമുള്ള ഇന്ധനം, സാധാരണക്കാരായ പൗരന്മാരിൽ നിർബന്ധിത പരീക്ഷണങ്ങൾ പാടില്ല, തങ്ങൾ വിശ്വസിക്കുന്ന ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര‍്യം. എന്നിവയാണ് ഇവ. വരും ദിവസങ്ങളിൽ മൂവ്മെന്‍റ് ശക്തമാകുമെന്നാണ് സോഷ‍്യൽ മീഡിയ ട്രെൻഡ് സൂചിപ്പിക്കുന്നത്.