അനിൽ അംബാനി
ന്യൂഡൽഹി: റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാർ അനിൽ അംബാനിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ സമൻസ്. വായ്പാ തട്ടിപ്പ് കേസിൽ ഓഗസ്റ്റ് 5 ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇഡി അയച്ച സമൻസിൽ വ്യക്തമാക്കുന്നത്. ഡൽഹിയിലെ ഇഡി ആസ്ഥാനത്തെത്തി മൊഴി നൽകാനാണ് നിർദേശം.
അനിൽ അംബാനിയുടെ ഒന്നിലധികം കമ്പനികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചായായിട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. 35 സ്ഥലങ്ങളിലെ അമ്പതോളം സ്ഥാപനങ്ങളിൽ ജൂലൈ 24 മുതൽ തുടർച്ചയായ മൂന്നു ദിവസം റെയ്ഡ് നടത്തിയിരുന്നു.
3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ജൂലൈ 24നാണ് ഇഡി അംബാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. 2017-2019 കാലഘട്ടത്തിൽ യെസ് ബാങ്കിൽ നിന്ന് അംബാനി വായ്പയെടുത്ത പണവുമായി ബന്ധപ്പെട്ടാണ് ആരോപണം. വായ്പ അനുവദിക്കുന്നതിനായി അംബാനി യെസ് ബാങ്ക് അധികൃതർക്ക് കൈക്കൂലി നൽകിയതായും ആരോപണമുയരുന്നുണ്ട്.