നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ
election commission of india - file image
ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിരീക്ഷകർക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. തെരഞ്ഞെടുപ്പു നടക്കുന്ന 824 നിയമസഭാ മണ്ഡലങ്ങളിലും നിരീക്ഷകരുടെ സാന്നിധ്യം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഊർജമാകണമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ നിർദേശിച്ചു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലേക്കു നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പു നിരീക്ഷകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
714 പൊതു നിരീക്ഷകർ, 233 പൊലീസ് നീരീക്ഷകർ, 497 ചെലവ് പരിശോധകർ എന്നിങങനെ 1444 ഉദ്യോഗസ്ഥരെയാണ് കമ്മിഷൻ അഞ്ചു സംസ്ഥാനങ്ങളിലേക്കുമായി നിയോഗിച്ചിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവർ എങ്ങനെ പ്രവർത്തിക്കണമെന്ന് ഇവരോടു വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുഹൃത്തും വഴികാട്ടിയുമായിരിക്കണം നിരീക്ഷകരെന്നു സന്ധു പറഞ്ഞു.