ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേരെ കാണാതായി
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ധരംശാലയിൽ 2 പേർ മരിച്ചു. 20 ഓളം പേരെ കാണാതായി. ഹൈഡ്രോ പവർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കുളുവിൽ വലിയ നാശമാണ് മിന്നൽ പ്രളയത്തെ തുടർന്നുണ്ടായത്. ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാതാവുകയും നിരവധി വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. റോഡുകൾ വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയപ്പോൾ സാധനങ്ങൾ മാറ്റുന്നതിനായി എത്തിയപ്പോഴായിരുന്നു മൂന്നു പേരും ഒഴുക്കിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മണാലി ബഞ്ചാർ, എന്നിവടങ്ങളിലും മിന്നൽ പ്രളയമുണ്ടായി. പലയിടങ്ങളിലും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബഞ്ചാർ സബ് ഡിവിഷനിൽ പാലം ഒലിച്ചുപോയി. ബിയാസ് നദി കരകവിഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചതായും കുളു അഡീഷണൽ ഡിസ്ട്രിക്റ്റ് കമ്മിഷണർ പറഞ്ഞു.