കലിത മാഝി
പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ കോട്ടകളെ തച്ചുകർത്തുകൊണ്ടാണ് ബിജെപി വൻ മുന്നേറ്റം നടത്തിയത്. ഇപ്പോൾ ബംഗാളിൽ നിന്ന് വരുന്നത് വീട്ടുജോലിക്കാരിയിൽ നിന്ന് എംഎൽഎ പദവിയിലേക്ക് എത്തിയ കലിത മാഝിയുടെ വിജയചരിതമാണ്. വീട്ടു ജോലി ചെയ്ത് മാസം 2500 രൂപ സമ്പാദിച്ചിരുന്ന കലിജ ഇന്ന് ഓസ്ഗ്രം നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ ആണ്.
ഗുസ്കര മുനിസിപ്പാലിറ്റിയിൽ നിന്നുള്ള കലിത രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുൻപ് വീട്ടുജോലിക്കാരിയായി ജോലി നോക്കുകയായിരുന്നു. നാലു വീടുകളിലാണ് അവർ ജോലി ചെയ്തിരുന്നത്. ഇത്തവണ ഓസ്ഗ്രാമിൽ നിന്ന് ജനവിധി തേടിയ കലിത 1,07,692 വോട്ടുകളാണ് നേടിയത്. എതിർ സ്ഥാനാർഥിയായ ശ്യാമ പ്രസന്ന ലോഹറെ 12,535 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
2021ലും കലിതയെ ബിജെപി സ്ഥാനാർഥിയാക്കിയിരുന്നു. അന്ന് പരാജയപ്പെട്ടെങ്കിലും പ്രാദേശിക തലത്തിൽ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് കലിതയ്ക്ക് രണ്ടാം വട്ടം വിജയം സമ്മാനിച്ചത്. തൃണമൂലിന്‍റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി പശ്ചിമ ബംഗാൾ പിടിച്ചത്. 294ൽ 206 സീറ്റും ബിജെപി വിജയിച്ചു.