സ്ത്രീധനമായി 31 ലക്ഷം വേണ്ട, ഒരു രൂപ മതി; വരന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി
സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും സ്ഥിരം വാർത്തയാവുന്ന കാലത്ത് വൈറലായി ഒരു വിവാഹം. വിവാഹചടങ്ങിനിടെ സ്ത്രീധമായി ലഭിച്ച 31 ലക്ഷം രൂപ നിക്ഷേധിച്ച യുവാവാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വധുവിന്‍റെ പിതാവിന്‍റെ കഷ്ടപ്പാടിന്‍റെ ഫലമാണിതെന്നും ഇത് വാങ്ങാനുള്ള അവകാശം തനിക്കില്ലെന്നും വ്യക്തമാക്കിയ വരൻ അവധേഷ് തുക നിഷേധിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മുസഫറാബാദിലാണ് സംഭവം.
വധുവിനെ സിന്ദൂരമണിയിക്കുന്ന തിലക് ചടങ്ങിനിടെയാണ് താലത്തിൽ വരന് സമ്മാനമായി 31 ലക്ഷം രൂപ ബന്ധുക്കൾ നൽകിയത്. എന്നാൽ അതിൽ നിന്നും ഒരു രൂപ മാത്രം സ്വീകരിച്ച് വരൻ സന്തോഷ പൂർവം സമ്മാനം നിരസിക്കുകയായിരുന്നു. ഇതെടുക്കാൻ തനിക്ക് അവകാശമില്ലെന്ന് പറഞ്ഞ വരൻ ഇത് വധുവിന്‍റെ പിതാവിന്‍റെ കഷ്ടപ്പാടാണെന്നും വ്യക്തമാക്കുകയായിരുന്നു. ആദ്യം വേദി ഒന്നി നിശബ്ദമായെങ്കിലും പിന്നീട് എല്ലാവരും കൈയടിച്ച് വരന്‍റെ പ്രവർത്തിയെ അഭിനന്ദിച്ചു.
കൊവിഡ് ബാധിതനായാണ് വധുവിന്‍റെ പിതാവ് മരിക്കുന്നത്. ശേഷം അമ്മതന്നെയാണ് വധുവിനെയും സഹോദരങ്ങളെയും വളർത്തിയത്. വരന്‍റെ പ്രവർത്തി വധുവിന്‍റെ കുടുംബത്തിന് വലിയ പിന്തുണയാവുമെന്നും സമൂഹത്തിന് മുന്നിൽ ഒരു മാതൃകയാകുമെന്നും സോഷ്യൽ മീഡിയിൽ കമന്‍റുകളുയർന്നു. ഇരുകൈയും നീട്ടിയാണ് ആളുകൾ ഈ പ്രവർത്തിയെ സ്വീകരിച്ചത്. മാത്രമല്ല, താൻ തികച്ച അഭിമാനത്തോടെയാണ് വരന്‍റെ വീട്ടിലേക്ക് കാലെടുത്ത് വയ്ക്കുന്നതെന്ന് വധു അതിഥിയും പ്രതികരിച്ചു.