ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാനുള്ള കുടിവെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്‍റെ ആരോപണം ഡൽഹി മുഖ്യമന്ത്രി അതിഷിയും ആവർത്തിച്ചു.
ഡൽഹിയിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്ന ഹരിയാനയുടെ പ്രവൃത്തി ജലഭീകരതയാണെന്നും അതിഷി. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ അമോണിയയുടെ അംശം കൂടാൻ കാരണമിതാണെന്ന് മുഖ്യമന്ത്രി പറയുന്നു.
ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അതിഷി പരാതി അയച്ചിട്ടുണ്ട്. ഡൽഹിയിലെ ജല വിതരണം മനഃപൂർവം മലിനമാക്കുന്ന പ്രവൃത്തികളാണ് ഹരിയാന സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇതിൽ ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അടിയന്തര ഇടപെടൽ ഈ വിഷയത്തിലുണ്ടാകണമെന്നാണ് ആവശ്യം.
1 പിപിഎം ലെവൽ അമോണിയ വരെ നീക്കം ചെയ്യാൻ ശേഷിയുള്ള ജല ശുദ്ധീകരണ പ്ലാന്‍റുകളാണ് ഡൽഹി സർക്കാരിനു കീഴിലുള്ളത്. എന്നാൽ, രണ്ടു ദിവസമായി ഹരിയാനയിൽനിന്നു കിട്ടുന്ന വെള്ളത്തിൽ അമോണിയയുടെ അംശം 7 പിപിഎം വരെ ഉയർന്നിട്ടുണ്ട്.
കുടിവെള്ളത്തിൽ അമോണിയയുടെ അംശം കൂടിയാൽ വൃക്കരോഗവും ശ്വാസംമുട്ടലും ആന്തരികാവയവങ്ങളുടെ ദീർഘകാല തകരാറുകളും ഉണ്ടാകാം. ജലവിതരണം 15 മുതൽ 20 ശതമാനം വരെ വെട്ടിക്കുറച്ചിരിക്കുകയാണ് ഡൽഹി സർക്കാർ.