റാഞ്ചി: ഝാർഖണ്ഡിന്‍റെ 14 - മത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ 4-ാം തവണയാണ് ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്. റാഞ്ചിയിലെ മൊറാദാബാദ് മൈതാനിയിലായിരുന്നു ചടങ്ങ്.
ഗവർണർ സന്തോഷ് കുമാർ ഗംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. 4 എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന നിലയിലാവും സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം വിഭജിക്കുക.
സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യമുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വോണുഗോപാൽ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത കെജ്‌രിവാൾ, എംപി രാഘവ് ഛദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.