സോനം വാങ്ചുക്ക്
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ഉടൻ മെഡിക്കൽ സഹായം നൽകാനും ഡൽഹി ഹൈക്കോടതിയുടെ നിർദേശം. രാജ്യത്തെ ഓരോ പൗരന്‍റേയും ജീവൻ വിലപ്പെട്ടതാണ്. അത് സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സർക്കാർ ഡോക്റ്റർമാർ വാങ്ചുക്കിന്‍റെ ആരോഗ്യനില പതിവായി പരിശോധിക്കണമെന്ന് ഹൈക്കോടതി ബെഞ്ച് നിർദേശിച്ചു.
വാങ് ചുക്കിന്‍റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതിയിലെത്തിയ പൊതുതാത്പര്യഹർജിയിലാണ് കോടതി നിർദേശം. അഭിഭാഷകനായ രാകേഷ് കുമാർ സൈനിയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
വാങ്ചുക്കിന്‍റെ ആരോഗ‍്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും 8.5 കിലോ ശരീരഭാരം കുറഞ്ഞതായും നിരാഹാര സമരം തുടരുന്ന പക്ഷം അദ്ദേഹത്തിന് ജീവൻ നഷ്ടമാകുമെന്നും ഹർജിയിൽ പറയുന്നു. അദ്ദേഹം മരണപ്പെട്ടാൽ അത് രാജ‍്യത്തിനും ലോകത്തിനും വലിയ നാണക്കേടായിരിക്കുമെന്നും കൊടും കുറ്റവാളിയെയോ, തീവ്രവാദിയെയോ പോലെയാണ് സർക്കാർ വാങ്ചുക്കിനെ പരിഗണിക്കുന്നതെന്നും അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ചു.
ഇക്കഴിഞ്ഞ ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇത് 18ാം ദിവസമാണ് അദ്ദേഹം നിരാഹാര സമരം നടത്തുന്നത്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും പരീക്ഷാക്രമക്കേട് മൂലം ജീവനൊടുക്കിയ വിദ‍്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് സിജെപിയുടെ പ്രധാന ആവശ‍്യം.