ജമ്മു കശ്മീരിൽ വാഹനങ്ങൾക്ക് മുകളിൽ പാറകല്ലുകൾ വീണ നിലയിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കൂറ്റൻ പാറകല്ലുകൾ ബസിനും വീടിനും മുകളിലേക്ക് വീണതിനെ തുടർന്ന് മൂന്നു പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. ദോഡ ജില്ലയിലാണ് തിങ്കളാഴ്ചയാണ് സംഭവം.
ആദ്യ സംഭവത്തിൽ ജമ്മു-കിഷ്ത്വർ ദേശീയ പാതയിൽ റാഗി നാളയ്ക്ക് സമീപത്താണ് ബസിനു മുകളിലേക്ക് പാറകല്ല് വീണത്. ബസിലുണ്ടായിരുന്ന യാത്രക്കാരനായ മനീഷ് ആണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന ഏഴു പേർക്ക് പരുക്കേറ്റിരുന്നു. പൊലീസ് എത്തി പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മനീഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ബസിന്‍റെ അടിയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ സ്വകാര്യ വാഹനങ്ങൾക്ക് മുകളിലും പാറകല്ലുകൾ വീണിരുന്നു. എന്നാൽ ആളപായമുണ്ടായില്ല.
കഷ്ടിഘട്ടിൽ ഉണ്ടായ രണ്ടാമത്തെ സംഭവത്തിൽ ശിവ ദേവി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്കാണ് പാറകല്ല് വീണത്. അപകടത്തിൽ വീടിന് നാശനഷ്ടമുണ്ടായി.