പർമാനന്ദ് ജെയിൻ
കൊൽക്കത്ത: ലോ കോളെജ് ക്യാംപസിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന്‍റെ കോളിളക്കം കെട്ടടങ്ങും മുന്‍പ് വീണ്ടും സമാന സംഭവം. കൊൽക്കത്ത ഐഐഎമ്മിന്‍റെ ബോയ്സ് ഹോസ്റ്റലിൽ യുവതി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തിൽ പർമാനന്ദ് ജെയിൻ എന്നയാൾ അറസ്റ്റിലായതായി ഹരിദേവ്പൂർ പൊലീസ് അറിയിച്ചു.
ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ്) ബോയ്സ് ഹോസ്റ്റലിനുള്ളിൽ വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം. കൗൺസലിങ് നൽകാനെന്ന പേരിലാണ് തന്നെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. മുറിയിലെത്തിയതിനു പിന്നാലെ പ്രതി മയക്കുമരുന്ന് കലർന്ന പാനീയം കുടിക്കാന്‍ നൽകി. ഇതു കുടിച്ചതിനു പിന്നാലെ താന്‍ അബോധാവസ്ഥയിലായി. ബോധം വീണ്ടെടുത്തപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ടതായി മനസിലായി. ഇക്കാര്യം വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായും പരായിലുണ്ട്.
യുവതിയുടെ പരാതിയിൽ രണ്ടാം വർഷ വിദ്യാർഥി പർമാനന്ദ് ജെയിൻ എന്നയാളെ വെള്ളിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കേളെജ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിച്ചുവരികയാണെന്നും മറ്റ് വിദ്യാർഥികളിൽ നിന്നും മൊഴിയെടുക്കുമെന്നും ഹരിദേവ്പൂർ പൊലീസ് അറിയിച്ചു.