ബംഗളൂരു: പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് എം.ഐ അരുൺ യെദ്യൂരപ്പയ്ക്ക് സമൻസ് അയക്കാനുള്ള വിചാരണക്കോടതിയുടെ വിധി ശരി വച്ചു. എന്നാൽ വിചാരണക്കാലയളവിൽ അത്യാവശ്യമെങ്കിൽ മാത്രം കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതുള്ളൂ എന്നും ഏകാംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരിയിൽ 17 വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നു കാണിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദ്യൂരപ്പയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2024 മാർച്ച് 14നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സിഐഡിക്ക് കേസ് കൈമാറി.
യെദ്യൂരപ്പയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷ് ആണ് കോടതിയിൽ ഹാജരായത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രൊഫസർ രവിവർമ കുമാറാണ് ഇരയ്ക്കു വേണ്ടി ഹാജരായത്.