വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കാനിടയായ സാഹചര‍്യത്തിൽ ടിവികെ നേതാവും നടനുമായ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണങ്ങൾ സോഷ‍്യൽ മീഡിയയിൽ ശക്തമാവുന്നു. ദുരന്തമുണ്ടായതിനു പിന്നാലെ പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് വിജയ് മടങ്ങിയിരുന്നു.
ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ‍്യമപ്രവർത്തകരോടും താരം പ്രതികരിച്ചിരുന്നില്ല. ഇതേത്തുടർന്ന് സമൂഹമാധ‍്യമങ്ങളിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. 'പൊലീസ് വിഡ്ഢിത്തം നിർത്തൂ വിജയ്‌യെ അറസ്റ്റ് ചെയ്യൂ.' എന്നിങ്ങനെയുള്ള പ്രചരണങ്ങളാണ് സോഷ‍്യൽ മീഡിയയിൽ കാണാനാവുന്നത്.
വിജയ് ഉച്ചയ്ക്ക് 12ന് എത്തുമെന്ന് അറിയിച്ചിട്ടും അദ്ദേഹം വൈകിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് മറ്റൊരാൾ എക്സിൽ കുറിച്ചത്. അതേസമയം ഡിഎംകെയും ബിജെപിയും ചേർന്ന് വിജയ്‌യെ വേട്ടയാടുകയാണെന്ന് മറ്റൊരു വിഭാഗവും പറയുന്നു. അതേസമയം, നിലവിൽ ടിവികെക്കെതിരേ ബിഎൻഎസ് 109, 110, 125, 223 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ടിവികെ കരൂർ ജില്ലാ അധ‍്യക്ഷനായ വി.പി. മതിയഴകനെതിരേയാണ് കേസെടുത്തിരിക്കുന്നത്.