വിദ്വേഷ പ്രസംഗത്തിനെതിരേ നിയമം
ബംഗലുരൂ: വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഏഴ് വർഷം തടവ് ഉറപ്പുവരുത്തുന്ന വിദ്വേഷ പ്രസംഗം-വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ രാഷ്ട്രപതിക്ക് അയച്ച് കർണാടക ഗവർണർ. ബില്ലിൽ തീരുമാനമെടുക്കാത്തതിനെ വിമർശിച്ച് സംസ്ഥാന സർക്കാർ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾക്കും സന്ദേശങ്ങൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം.
വാക്കുകൾ, ചിഹ്നങ്ങൾ, ദൃശ്യങ്ങൾ, ഇലക്‌ട്രോണിക് സന്ദേശങ്ങൾ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവർക്കോ, മരിച്ചവർക്കോ എതെങ്കിലും സമുദായത്തിനോ എതിരേ വിദ്വേഷം പടർത്തുന്ന പ്രവൃത്തികൾ വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയിൽ വരും.
കുറ്റക്കാർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. നിയമസഭ സമ്മേളനത്തിൽ ഇരുസഭകളും പാസാക്കിയ ബിൽ ഡിസംബർ അവസാനമാണ് ഗവർണറുടെ അനുമതിക്കായി അയച്ചത്. എന്നാൽ ബില്ലിലെ 28 പോയിന്‍റുകളിൽ വ്യക്തത തേടിയ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.