''കരൂർ ദുരന്തം മനുഷ്യ നിർമിതം, വിജയ്ക്ക് നേതൃഗുണമില്ല''; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
ചെന്നൈ: കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. വനിത ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗര്‍ഗിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
കരൂർ അപകടം മനുഷ്യനിർമിതമാണെന്ന് നിരീക്ഷിച്ച കോടതി ടിവികെ അധ്യക്ഷൻ വിജയ്‌യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കുട്ടികളക്കമുള്ളവർ മരിച്ചിട്ടും ഓടി രക്ഷപ്പെട്ട വിജയ്‌ക്ക് എന്ത് നേതൃ ഗുണമാണുള്ളതെന്ന് കോടതി ചോദിച്ചു. എന്തൊരു രാഷ്ട്രീയ പാർട്ടിയാണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നതായും വ്യക്തമാക്കി.
കുട്ടികളും സ്ത്രീകളുമടക്കം മരിച്ചിട്ടും എങ്ങനെയാണ് ഒരു നേതാവിന് ഓടിപ്പോവാനാവുന്നത്. സ്വന്തം അണികളോട് പോലും നേതാവിന് താത്പര്യമില്ലേ? നേതാവ് ഓടി മറയുന്നത് ലോകം മുഴുവൻ കണ്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം അനുശോചനം രേഖപ്പെടുത്തുമ്പോഴും നേതാവിന് അൽപം പോലും പശ്ചാത്താപമില്ല. സംഭവത്തിൽ മാപ്പ് പറയാൻ പോലും നേതാവ് തയ്യാറായില്ല. അത് നേതാവിന്‍റെ മനോനിലയെ ആണ് വ്യക്തമാക്കുന്നും കോടതി വിമർശിച്ചു.