മെഹുൽ ചോക്സി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്തിയ വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ രത്ന വ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ. ഇയാളെ നാടുകടത്തണമെന്ന ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ബെൽജിയം അധികൃതരാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
2018, 2021 വർഷങ്ങളിൽ മുംബൈ കോടതി ഇയാൾക്കെതിരേ രണ്ട് ജാമ്യമില്ലാ വാറന്‍റുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ബെൽജിയത്തിൽനിന്ന് സ്വിറ്റ്സർലൻഡിൽ പോയി ക്യാൻസർ ചികിത്സ തേടാൻ തയാറെടുക്കുന്നതിനിടെയാണ് ചോക്സി പിടിയിലായിരിക്കുന്നത്.
2018ലാണ് മെഹുൽ ചോക്സി, ഇയാളുടെ അനന്തരവൻ നീരവ് മോദി, കുടുംബാംഗങ്ങൾ, പിഎൻബി ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും സിബിഐയും കേസെടുത്തത്.
പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനം ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ദശകോടിക്കണക്കിന് ഡോളർ വരുന്ന വായ്പ തരപ്പെടുത്തിയെന്നാണ് കേസ്.