തഹാവൂർ റാണ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമെരിക്ക ഇന്ത്യയിക്ക് കൈമാറി. റാണയെ വ്യാഴാഴ്ച ഇന്ത്യയിൽ എത്തിക്കും. ഇതിനുമുന്നോടിയായി ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. റാണയെ തീഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.
കൊടുംഭീകരനായ തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി എൻഐഎ ആസ്ഥാനത്ത് കൊണ്ടുവരുന്ന റാണയെ വൈദ്യപരിശോധനയ്ക്കുശേഷം വ്യാഴാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി റിമാൻഡിനുള്ള രേഖകൾ എൻഐഎ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഓൺലൈൻ വഴിയാവും വാദം കേൾക്കുക.
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ റാണ നൽകിയ അടിയന്തര അപേക്ഷ യുഎസ് കോടതി തള്ളിയിരുന്നു. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300-ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.