റേഷൻ കാർഡുള്ളവർക്കെല്ലാം മുണ്ടും സാരിയും സമ്മാനം; പൊങ്കൽ ആഘോഷമാക്കാൻ വിജയ്
ചെന്നൈ: അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ പൊങ്കൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. 2027 ജനുവരി രണ്ടാം വാരത്തോടെയാണ് പൊങ്കൽ ആഘോഷം. റേഷൻ കാർഡ് ഉള്ളവർക്കെല്ലാം ആകർഷകമായ മുണ്ടും സാരിയും സമ്മാനമായി നൽകാനാണ് സർക്കാരിന്‍റെ നീക്കം. 2.23 കോടി ആളുകൾക്കാണ് തമിഴ്നാട്ടിൽ റേഷൻ കാർഡുള്ളത്.
സ്വർണ, വെള്ളി, ചെമ്പ് കസവു കരയോടു കൂടിയ മുണ്ടും സാരിയുമായിരിക്കും സമ്മാനമായി നൽകുക. റേഷൻ കടകൾ വഴി അരി, കരിമ്പ്, കശുവണ്ടി, ശർക്കര, പണം എന്നിവയടങ്ങുന്ന സമ്മാനപ്പൊതിയിലാണ് മുണ്ടും സാരിയും ഉൾപ്പെടുത്തിയിരിക്കുന്നത്. റൈസ് കാറ്റഗറി റേഷൻ കാർഡ് ഉള്ളവർക്കായിരിക്കും ഈ സമ്മാനം ലഭിക്കുക.
സാരിയും മുണ്ടും സമ്മാനമായി വിതരണം ചെയ്യാൻ ഹാൻഡ്‌ലൂം ടെക്സ്റ്റൈൽസ് ഡയറക്റ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി ആദ്യഘട്ടം എന്ന നിലയിൽ 300 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. 2.27 കോടി മുണ്ടും സാരിയും വിതരണം ചെയ്യാനായി 642.88 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്.