ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നത് വരെ പിന്നോട്ടില്ല; സമരം തുടരാൻ കോക്രോച്ച് ജനതാ പാർട്ടി
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 21നും പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലെ സമരപന്തൽ ഡൽഹി പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചിരുന്നുവെങ്കിലും സമരക്കാർ തിരിച്ചെത്തി താത്കാലിക വേദിയും ടെന്‍റും സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി. രാവിലെ തന്നെ നൂറുക്കണക്കിന് ആളുകൾ ജന്തർ മന്തറിലെത്തിയിട്ടുണ്ട്. സമരത്തിന്‍റെ അടുത്ത ഘട്ടത്തെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പൂർത്തിയാകുന്ന പക്ഷം പ്രഖ‍്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.
കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നതിനായി വിദ‍്യാർഥികളുടെ ചോര ചിന്താനും മോദി സർക്കാർ തയാറാണെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം സിജെപി നടത്തിയ സമരത്തിന് നേരെ അതിക്രൂര ആക്രമണമാണ് പൊലീസ് അഴിച്ചുവിട്ടത്.
സമരപന്തൽ അടക്കം പൊളിച്ചു നീക്കി വിദ‍്യാർഥികളെ മർദിക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. നൂറോളം പേർക്ക് പൊലീസ് മർദനത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. 5 ഐപിഎസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെ 160 സുരക്ഷാ ഉദ‍്യോഗസ്ഥർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.