തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ: മുംബൈ ഭീകരാക്രമണത്തിൽ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ
file image
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ഇതേ കേസിൽ അറസ്റ്റിലായി എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന തഹാവൂർ റാണയിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായകമായ ചില പുതിയ വിവരങ്ങൾ കൂടി കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ അമെരിക്കയുടെ സഹായം തേടും.
നിലവില്‍ അമെരിക്കയിൽ ജയിലിലാണ് ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനി. കഴിഞ്ഞ ഒരാഴ്ച്ചയായി എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.
റാണയുടെ സ്ഥാപനത്തിന്‍റെ പ്രതിനിധി എന്ന നിലയിലാണ് ഡേവിഡ് ഹെഡ്‌ലി മുംബൈയിലെത്തിയത്. ആദ്യമായി മുംബൈയിലെത്തിയ ഇയാൾക്ക് റാണയുടെ നിർദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
റാണയുടെയും ഹെഡ്ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്തതയില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിൽ ഇല്ല. ഇയാൾ ഇന്ത്യ വിട്ടെന്നാണ് വിവരം.
ആക്രമണത്തിൽ ഇയാളുടെ പങ്ക് എത്രത്തോളമാണെന്നും, റാണയ്ക്ക് ഇന്ത്യയിൽ ഏതെങ്കിലും സംഘടനയുമായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്നും അറിയാനാണ് എൻഐഎയുടെ ശ്രമം.