നോയിഡയിലെ മാരുതി സർവീസ് സെന്‍ററിനു നേരെയുണ്ടായ ആക്രമണം
ന‍്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധനവ് ആവശ‍്യപ്പെട്ട് ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിന് വഴിയൊരുക്കി. നൂറിലധികം വരുന്ന പ്രതിഷേധക്കാർ മാരുതി സർവീസ് സെന്‍ററിൽ അതിക്രമിച്ചു കയറി വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.
സർവീസിനായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയാണ് പ്രതിഷേധക്കാർ വ‍്യാപക ആക്രമണം അഴിച്ചുവിട്ടത്. കൂടാതെ പൊലീസ് വാനിനും മറ്റുവാഹനങ്ങൾക്കുമെതിരേ കല്ലേറുണ്ടായി.
ശമ്പള വർധനവ്, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ‍്യങ്ങൾ. ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധനവ് വരുത്തിയിരുന്നു. അതേ രീതിയിൽ വർധനവ് ഉത്തർ പ്രദേശിലും വേണമെന്നാണ് സമരക്കാർ പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനെ വിന‍്യസിച്ചിട്ടുണ്ട്.