ഓൺലൈൻ ഗെയിമിങ് നിയന്ത്രണ നിയമത്തിനെതിരേ കർണാടക ഹൈക്കോടതിയിൽ ഹർജി
representative image
ബംഗളൂരു: ഓൺലൈൻ ഗെയിമിങ് നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ കർണാടക ഹൈക്കോടതിയിൽ ഹർജി. എ23 എന്ന ഓൺലൈൻ ഗെയിമിങ് കമ്പനിയാണ് നിയമത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിന്‍റെ നിയമാനുസൃത സാധ്യത ബില്ല് പാസായതിലൂടെ ഇല്ലാതാവുന്നു. ഇത് വിവിധ ഗെയിമിങ് കമ്പനികൾ ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യത്തിലേക്ക് നയിച്ചുവെന്ന് ഹർജിയിൽ എ23 പറയുന്നു. അതിനാൽ തന്നെ ബില്ല് പുനപരിശോധിക്കണമെന്നാണ് ആവശ്യം. 70 ദശലക്ഷത്തിലധികം കളിക്കാരുള്ള ഒരു ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമാണ് എ23 എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.
പാർലമെന്‍റിൽ പാസാക്കിയ ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതിനു പിന്നാലെ ഡ്രീം11, മൈ11 സർക്കിൾ, വിൻസോ, സൂപ്പി, നസാര ടെക്നോളജീസ് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ അവരുടെ റിയൽ-മണി ഓൺലൈൻ ഗെയിമിങ് ഓഫറുകൾ നിർത്തിവച്ചിട്ടുണ്ട്.