മാതാപിതാക്കളും മുത്തശ്ശിയും മരിച്ചു; മിന്നൽ പ്രളയത്തെ അദ്ഭുതകരമായി അതിജീവിച്ച് പിഞ്ചുകുഞ്ഞ്
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തെ അതിജീവിച്ച് 11 മാസം പ്രായമായ പെൺകുഞ്ഞ്. കഴിഞ്ഞ ആഴ്ചയിൽ മാണ്ഡി ജില്ലയിലുണ്ടായ കനത്ത മഴയും അതേ തുടർന്നുണ്ടായ മിന്നൽ പ്രളയവും മണ്ണിടിച്ചിലുമാണ് കുട്ടിയെ അനാഥയാക്കി മാറ്റിയത്. കുഞ്ഞിന്‍റെ അച്ഛൻ രാജേഷ് കുമാർ, അമ്മ രാധാ ദേവി, മുത്തശ്ശി പൂനം ദേവി എന്നിവരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. രാത്രി ഒരു മണിയോടെ ഇവരുടെ വീട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങി. കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു. വീട്ടിൽ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടാകുകയും കുത്തിയൊഴുകിയ വെള്ളത്തിൽ പെട്ട് മൂവരും ഒലിച്ചു പോകുകയുമായിരുന്നു.
അയൽവാസികളിലൊരാൾ സാഹസികമായി പുലർച്ചെ രണ്ട് മണിയോടെ വീട്ടിലേക്കിറങ്ങി നേക്കിയപ്പോഴാണ് കുഞ്ഞ് മാത്രം സുരക്ഷിതയായി ഉറങ്ങുന്നത് കണ്ടത്. രാവിലെ നടത്തിയ തെരച്ചിലിൽ പ്രദേശത്ത് നിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയിരുന്നു.
പ്രദേശത്തു തന്നെയുള്ള അമ്മാവന്‍റെ സംരക്ഷണയിലാണിപ്പോൾ കുഞ്ഞ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ നിരവധി പേർ വിളിച്ച് കുട്ടിയെ ദത്തെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതായി അമ്മാവൻ പറയുന്നു. പക്ഷേ കുഞ്ഞിനെ ആർക്കും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.