പുരി ക്ഷേത്രത്തിലെ മരണം; കലക്റ്ററെയും എസ് പിയെയും സ്ഥലം മാറ്റി, പൊലീസുകാർക്ക് സസ്പെൻഷൻ
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കലക്റ്ററെയും എസ്പിയെയും സ്ഥലം മാറ്റി സർക്കാർ. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കലക്റ്റർ സിദ്ധാർഥ് ശങ്കർ സ്വെയിൻ, എസ് പി വിനീത് അഗർവാൾ എന്നിവടെ അടിയന്തരമായി സ്ഥലം മാറ്റിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി മോഹൻ മാഞ്ജി വ്യക്തമാക്കി.
ഡിസിപി ബിഷ്ണു പട്ടി, കമാൻഡന്‍റ് അജയ് പധി എന്നിവർക്കാണ് സസ്പെൻഷൻ. ഖുർദാ ജില്ലാ കലക്റ്റർ ചഞ്ചൽ റാണയാണ് പുരിയിലെ പുതിയ കലറഅറർ. പിനാക് മിശ്ര എസ് പിയുടെ ചുമതല ഏറ്റെടുക്കും.
സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ വച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രഥയാത്ര കാണാനെത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതാണ് ദുരന്തത്തിന് ഇടയാക്കിയത്.