കാസിം (34)
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതി വേണ്ടി ഇന്ത്യൻ മൊബൈല്‍ സിം കാർഡുകൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കാസിം (34) എന്നയാളാണ് ഡൽഹി പൊലീസിന്‍റെ പിടിയിലായത്.
അന്വേഷണത്തിൽ ഇയാൾ 2024, 2025 വർഷങ്ങളിൽ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും 90 ദിവസത്തോളം അവിടെ തങ്ങിയതായും കണ്ടെത്തി. ഈ സമയങ്ങളിൽ ഇയാൾ പാക്കിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പൊലീസ് സംശയിക്കുന്നു.
2024 സെപ്റ്റംബറിൽ, ഇന്ത്യന്‍ സേനയും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്നതിനു വേണ്ടി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതായി ഇന്‍റലിജൻസിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആളുകളുടെ സഹായത്തോടെ അതിര്‍ത്തി കടന്നെത്തി, ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവർ സാമൂഹികമാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു.
രഹസ്യവിവരത്തിനു പിന്നാലെ നടത്തിയ അന്വേഷണമാണ് ഒടുവിൽ കാസിമിൽ അവസാനിച്ചത്. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ഗംഗോറ ഗ്രാമവാസിയായ കാസിമിനെ വെള്ളിയാഴ്ച (May 30) രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും ഇയാളെ റിമാൻഡ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.