പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ അറസ്റ്റിൽ
യുവതിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു
കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിണ്ടിഗല്‍ ഡിവൈഎസ്പി തങ്കപാണ്ടിയുടെ മകന്‍ ധനുഷി(27)നെയാണ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതിയുടെ ആഭരണങ്ങളാണു ധനുഷ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. ഡേറ്റിങ് ആപ്പിലൂടെ യുവതിയുമായി പരിചയത്തിലായ ധനുഷ് നേരിട്ട് കാണണമെന്ന് അറിയിച്ചു. തുടര്‍ന്ന് നവംബര്‍ രണ്ടിന് യുവതി നവക്കരയിലെ കുളക്കരയില്‍ എത്തി.
എന്നാല്‍ നേരില്‍ കണ്ട് സംസാരിക്കുന്നതിനിടെയാണ് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ധനുഷും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും കവരുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്ന് പവന്‍ സ്വര്‍ണവും ഓണ്‍ലൈനായി 90,000 രൂപയും കൈമാറ്റം ചെയ്യിപ്പിച്ചു. ശേഷം യുവതി താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ രാത്രി 11 മണി ആയതിനാല്‍ ഹോസ്റ്റലില്‍ കയറാന്‍ കഴിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ധനുഷ് അടുത്തുള്ള ഹോട്ടലില്‍ യുവതിക്ക് മുറിയെടുത്തു നല്‍കിയ ശേഷം അവിടെ നിന്ന് മുങ്ങി. ഈ സമയം യുവതി തന്‍റെ സഹോദരിയെ ഫോണില്‍ വിളിച്ച് സഹോദരിയെയും കൂട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ആപ്പിലെ തരുണ്‍ എന്ന പേര് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പൊലീസ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ആളാണ് ധനുഷ്. ബിസിനസില്‍ വരുമാനം കുറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പണവും ആഭരണവും കവരുകയാണ് രീതിയെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.